"എന്റെ മകന്റെ അമ്പതാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 19ന്. അര നൂറ്റാണ്ട് പിന്നിടുമ്പോഴും അവന് എനിക്കൊപ്പം ഏഴു വയസുവരെ മാത്രമേ ഉണ്ടായിരുന്നു. ആ ഏഴു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് എന്നും എന്റെ മനസിലുള്ളത്.
ഒരു ഏഴു വയസുകാരന് എന്റെ കൂടെ നടക്കുന്നതും വരച്ച ചിത്രങ്ങള്‍ കാണിക്കുന്നതും ഞാന്‍ അവന് കഥകളും പാട്ടുമൊക്കെ പറഞ്ഞുകൊടുക്കുന്നതും എല്ലാം ഇന്നും മനസില്‍ കൊണ്ടു നടക്കുന്നൊരു അമ്മ. അവനെ 50കാരനായി കാണാന്‍ എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല.
എങ്കിലും 50 വയസില്‍ താഴെയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ ഞാന്‍ അവരില്‍ എന്റെ ക്ലിന്റിനെ കാണാറുണ്ട്. എന്റെ മകന് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എന്റെ കൂടെ നടക്കുമായിരുന്നില്ലേന്ന്...' സ്വീകരണമുറിയില്‍ വച്ചിരിക്കുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മകന്റെ പ്രതിമയില്‍ തലോടിക്കൊണ്ട് ഇതുപറയുമ്പോള്‍ ചിന്നമ്മ ജോസഫ് എന്ന അമ്മയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
ഏഴു വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ കാല് ലക്ഷത്തിലേറെ ചിത്രങ്ങള്‍ വരച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി കടന്നുപോയ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ അമ്മയായ ചിന്നമ്മ ഇന്നും മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ്.
ആറു വര്‍ഷം മുമ്പ് ഭര്‍ത്താവ് സിഫ്ട് ഉദ്യോഗസ്ഥനായിരുന്ന എം.ടി. ജോസഫും ജീവിതത്തില്‍ നിന്ന് പറന്ന് അകന്നതോടെ ഈ അമ്മ ഇന്ന് തികച്ചും ഒറ്റയ്ക്കാണ്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലെ ക്ലിന്റ് ് എന്ന വീട്ടില്‍ തന്റെ മകന്റെ ചിത്രങ്ങളുടെ ശേഖരം നിധിപോലെ ഇന്നും ചിന്നമ്മ സൂക്ഷിക്കുന്നു. ആ അമ്മ മനസ് വായിക്കാം...
ക്ലിന്റ് എന്ന അദ്ഭുത പ്രതിഭ
1976 മേയ് 19ന് എറണാകുളം മാര്‍ക്കറ്റ് റോഡ് മുല്ലപ്പറമ്പില്‍ എം.ടി ജോസഫിന്റെയും ചിന്നമ്മയുടേയും മകനായിട്ടായിരുന്നു ക്ലിന്റിന്റെ ജനനം. ഇന്ന് ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ മേയ് 19 ന് 50ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ബാസ്കറ്റ് ബോള്‍ താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്.
തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായപ്പോള്‍ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോര്‍ത്തിണക്കിയ 'എഡ്മണ്ട് തോമസ് ക്ലിന്റ്' എന്ന പേര് മകനിട്ടു.
കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന് ചിന്നമ്മ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ആറ് മാസം പ്രായമുള്ള കൈയില്‍ കിട്ടിയ കല്ലുകഷണംകൊണ്ട് അവന് ഭിത്തിയില്‍ വൃത്തം വരച്ച് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തി.
പിന്നീടങ്ങോട്ട് പക്ഷികളും മൃഗങ്ങളും ഉത്സവങ്ങളുമെല്ലാം ആ വരകളില്‍ നിറഞ്ഞു. അമ്മ പറയുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളെല്ലാം ക്ലിന്റിന്റെ ഭാവനയിലൂടെ വരകളായി പുനര്‍ജനിച്ചു. ഗണപതിയുടെയും ഭദ്രകാളിയുടെയും വിവിധ ഭാവങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളായി പിറവിയെടുത്തു.
ഭഗവാന്റെ വിശ്വരൂപം മുതല്‍ ശരശയ്യവരെ ഉള്‍പ്പെടെ ആ കൈവിരലുകള്‍കൊണ്ട് ആ കുരുന്ന് മനോഹരമാക്കി. എവിടെ ചിത്രരചന മത്സരമുണ്ടെങ്കിലും ചിന്നമ്മയും ജോസഫും മകനെ അവിടെകൊണ്ടുപോകും. ഒന്നാം സമ്മാനവുമായിട്ടായിരിക്കും ക്ലിന്റിന്റെ മടക്കം.